ആ വാഴവെട്ട്

 ക്ലാസ്സ്‌ - 8

         അടിസ്ഥാന പാഠാവലി 

യൂണിറ്റ് - പിന്നെയും പൂക്കുമീ ചില്ലകൾ

പാഠം - ആ വാഴവെട്ട്


1940 കളിലെ മധ്യതിരുവിതാംകൂർ; കാർഷിക ജീവിതം പശ്ചാത്തലം ആക്കി പൊൻകുന്നം വർക്കി രചിച്ച ചെറുകഥയാണ് `ആ വാഴവെട്ട് ´




എഴുത്തുകാരനെക്കുറിച്ച്,

പൊൻകുന്നം വർക്കി

 ഒരു കാലഘട്ടത്തിന്റെ രോഷം മുഴുവൻ തൂലികയിലേക്ക് ആവാഹിച്ച എഴുത്തുകാരനാണ് പൊൻകുന്നം വർക്കി.  സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന കഥകൾ ആയിരുന്നു അദ്ദേഹത്തിന്റേത്.

 പ്രധാന കൃതികൾ  - തിരുമുൽക്കാഴ്ച
                                ശബ്ദിക്കുന്ന കലപ്പ
            ഏഴകൾ
               മോഡൽ


കൃഷിചൊല്ലുകൾ

  1.  ഉടമയുടെ കണ്ണ് ഒന്നാന്തരം വളം.
  2.  കതിരിൽ വളം വച്ചിട്ട് കാര്യമില്ല.
  3.  അടുത്തു നട്ടാൽ അഴക് അകലത്തിൽ നട്ടാൽ വിളവ്.
  4.  കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും മാണിക്യം.
  5.  ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു.
  6.  കുംഭത്തിൽ നട്ടാൽ കുടത്തോളം.
  7.  വിത്തുഗുണം പത്തുഗുണം.
  8.  മകരത്തിൽ മഴപെയ്താൽ മലയാളം മുടിയും.
  9.  വിത്താഴം ചെന്നാൽ പത്തായം നിറയും.
  10.  ഉഴവിൽ തന്നെ കള തീർക്കണം.




1."ഒരു കർഷകന്റെ മുഖത്ത് പ്രസന്നത അന്വേഷിക്കാൻ കേരളത്തിനു നേരമില്ല. അവ ശക്തി എരിഞ്ഞടങ്ങിയ ബാറ്ററികൾ പോലെ നിലകൊള്ളുന്നു ".

ഈ പ്രസ്താവന അർഥമാക്കുന്നതെന്ത്?

 കർഷകരാണ് നമ്മുടെ അന്നദാതാക്കൾ. ഇത്രയും പൂജനീയമായ ഒരു സ്ഥാനം ഉണ്ടായിട്ടും അവർ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു. അവരുടെ പ്രശ്നങ്ങളും ദുഃഖങ്ങളും കേൾക്കാൻ അധികാരി വർഗ്ഗത്തിനും മറ്റുള്ളവർക്കും സമയമില്ല. അവരെല്ലാം തങ്ങളുടെ കാര്യം നോക്കി തങ്ങളുടെതായ ലോകത്ത് വിഹരിക്കുകയാണ്. ശക്തിയെ രിഞ്ഞ് അടങ്ങിയ ബാറ്ററികൾ ഉപയോഗശൂന്യമാണ്. ഇതുപോലെ ആർക്കും ഒരു ഉപകാരവും ചെയ്യാത്ത ആളുകളെയാണ് ഇവിടെ ബാറ്ററികളുമായി ഉപമിച്ചിരിക്കുന്നത്.

2. അത്യാധ്വാനം കൊണ്ട് ചുവടുപിടിപ്പിച്ച കുറേ വാഴയാണ് ആ പുരയിടത്തിന്റെ പച്ച. ആ കർഷക കുടുംബത്തിന്റെ തണൽ.

 മണ്ണിനോടും കൃഷിയോടുള്ള മർക്കോസിന്റെയും റാഹേലിന്റെയും ആഭിമുഖ്യം ഈ വരികളിൽ തെളിയുന്നുണ്ട്. വിശകലനം ചെയ്യുക.

 മണ്ണിനെയും കൃഷിയെയും ജീവനുതുല്യം സ്നേഹിക്കുന്ന പിതാവും പുത്രിയുമാണ് മർക്കോസും റാഹേലും. കൃഷിയെ ജീവിതോപാധിയായി മാറ്റുന്ന ഇവർ തങ്ങളുടെ കുടുംബത്തെ പോലെ തന്നെയാണ് വാഴകളെയും കണക്കാക്കുന്നത്. വാഴകളോടുള്ള സ്നേഹവും അവയെ വെട്ടാൻ നിർബന്ധിക്കുന്ന അധികാര വർഗ്ഗത്തോടുള്ള അമർഷവും മർക്കോസിന്റെയും റാഹേലിനെയും പ്രവർത്തികളിൽ കാണാൻ സാധിക്കും. വാഴകളെ മക്കളെപ്പോലെ സ്നേഹിക്കുന്ന കഥാപാത്രമാണ് മർക്കോസ്. പിതാവിന്റെ അധ്വാനത്തെ ബഹുമാനിക്കുകയും വാഴ വെട്ടുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് റാഹേൽ.



3.`വാഴ വെട്ടാൻ ഓർഡർ പാസായ കാര്യം തനിക്ക് അറിഞ്ഞുകൂടെ? ഈ വാഴയെല്ലാം വേഗം വെട്ടി കൊള്ളണം.´

 `രോഗം വന്നാൽ എല്ലാം വെട്ടി കളഞ്ഞാൽ മതിയോ?´

 വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകൾ വായിച്ചല്ലോ. പാഠഭാഗം ആസ്പദമാക്കി ചർച്ച ചെയ്യുക.


  കൃഷിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെയും കൃഷിക്കും മാനുഷികമൂല്യങ്ങൾക്കും ഒരു പ്രാധാന്യവും നൽകാത്ത സമൂഹത്തിന്റെയും പ്രതിനിധികളാണ് ഇവർ. മണ്ണിനെക്കുറിച്ചും കൃഷിയെക്കുറിച്ചും നല്ല ജ്ഞാനമുള്ള വ്യക്തിയാണ് മർക്കോസ്. രോഗം വന്നാൽ ചികിത്സിക്കാതെ വിളകളെ മുഴുവൻ നശിപ്പിക്കണം എന്ന അധികാരി വർഗ്ഗത്തിന്റെ ചിന്ത മർക്കോസ് ചേട്ടന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. വാഴകൾക്ക് രോഗമുണ്ടെന്നും അവയെ വെട്ടണമെന്നും പറയുന്ന അധികാരി വർഗ്ഗത്തോട് ഒരു കർഷകനായ തനിക്ക് വാഴകൾക്ക് അസുഖമുണ്ടോ ഇല്ലയോ എന്ന കാര്യം തിരിച്ചറിയാൻ ആകുമെന്ന് തിരിച്ചടിക്കുകയാണ് മർക്കോസ്. ആധുനിക ലോകത്തിൽ അധികാരി വർഗ്ഗത്തിന്റെ പ്രതിനിധികളാണ് കാണാൻ സാധിക്കുന്നത്. ഇന്നത്തെ ലോകത്ത് മർക്കോസ് ചേട്ടനെ പോലെയുള്ളവരെ നമുക്ക് കാണാൻ കഴിയുന്നില്ല.


4. മക്കളും മണ്ണും വാഴകളും മർക്കോസിന് ഒരുപോലെയാണ്. ഈ പ്രസ്താവന വാഴവെട്ട് എന്ന കഥ ആസ്പദമാക്കി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.

 മണ്ണും കൃഷിയും മർക്കോസ് എന്ന കർഷകന്റെ ജീവ വായുവാണ്. തന്റെ ജീവനോപാധിയായ വാഴകളെ മർക്കോസ് സ്വന്തം മക്കളെ പോലെയാണ് കാണുന്നത്. അവയ്ക്ക് വെള്ളവും വളവും മാത്രമല്ല തന്റെ സ്നേഹം കൂടി ആ കർഷകൻ പകർന്നു നൽകുന്നു. ഒടുവിൽ തന്റെ പ്രാണനായ വാഴകളെ വെട്ടാൻ പറയുമ്പോൾ അത് സ്വന്തം മക്കളെ വെട്ടുന്നത് പോലെ തന്നെയാണ് കർഷകന് അനുഭവപ്പെടുന്നത്. മർക്കോസിന് വാഴകളോടുള്ള സ്നേഹം വാഴകളിൽ നിന്ന് തിരിച്ചും ലഭിക്കുന്നുണ്ട്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പാവങ്ങൾ

ഋതുയോഗം

ആ വാഴവെട്ട്